Friday, February 22, 2008

പ്രണയസ്മരണകളുടെ പുതുമഴ



പുതുമഴ.
അതു പുതുമണ്ണിന്റെ-അല്ല,നിന്റെ-
കണ്ണുനീരും,വിയര്‍പ്പും,അത്തറും,
നീ എപ്പോഴും കയ്യില്‍ സൂക്ഷിച്ച
ചെമ്പകപ്പൂവിന്റെയും
എല്ലാം ചേര്‍ന്ന
മണം കൊണ്ടുവന്നു.

കാറ്റുവന്ന് എന്റെ ജനാലയുടെ
ചില്ലില്‍ പതിപ്പിച്ച വെള്ളത്തുള്ളികളില്‍
എല്ലാം നിന്റെ മുഖം മാത്രം ആയിരുന്നു.
ഞാനതില്‍ ചുംബിക്കാനാഞ്ഞെങ്കിലും
ഈ ഇരുമ്പു ജനലഴികളും
ജാലകച്ചില്ലൂം എന്നെ തടുക്കുകയാണ്.
അല്ലെങ്കിലും എനിക്കു നീ ഒരു
വിലക്കപ്പെട്ട കനിയാണ്, ഇപ്പോള്‍.


നീ എന്റെ ഇടത്തുകയ്യുടെ പുറത്ത്എനിക്കുനല്കിയ

ആദ്യത്തെയുംഅവസാനത്തെയുമായ

ഒരേ ഒരു ചുംബനം...

അപ്പോള്‍ നിന്റെ ചുണ്ടുകള്‍ക്കും

ഇതേ മഴയുടെ തണുപ്പായിരുന്നു.


നിന്റെ വെള്ളാരങ്കണ്ണുകള്‍ നിറഞ്ഞ്
കണ്ണുനീരൊഴുകിയതുപോലെ
ഈ ആലിപ്പഴങ്ങളും
ഉരുകി വെള്ളമായിത്തീരുകയാണ്.

നിന്റെയും എന്റെയും കണ്ണുനീര്‍
ഒരു ചാലുപോലെ ഒഴുകി
പിന്നെ കൈത്തോടായി
തോടും, പുഴയും ആയി,
ഒടുവില്‍ നിത്യ ദു:ഖത്തിന്റെ കരകാണാക്കടലായി.
അതിലെവിടെയോ

നീന്തലറിയാത്ത ഞാന്‍ മുങ്ങി മരിക്കുകയാണ്.

Labels:

കളിവണ്ടി

ഓര്‍മകളാല്‍ പിരിമുറുക്കി ഞാ‍നെന്‍ മനസ്സാം കളിവണ്ടിമേശയില്‍ വച്ചു.
ഓര്‍മകള്‍ക്കു ചുറ്റും ഓടി മടുത്തപ്പോള്‍ അതു തനിയെ താഴേക്കു വീണുടഞ്ഞു.
പൊട്ടിച്ചിരിക്കണോ
അതോ
പൊട്ടിക്കരയണോ ഞാന്‍‌ ?

Tuesday, February 12, 2008

അമ്ലമഴ

അമ്ലമഴ
ഒരാസക്തിയായിരുന്നാദ്യമെ‍ങ്കിലും, പ്രേമിച്ചു ഞാ‍ന്‍ പിന്നെ.
പ്രേമിക്കയാല്‍ അവള്‍ക്കായി പ്രേമിക്കാ സുഹ്രുത്തായിപിന്നെ.
ഒടുവിലെന്നേക്കുമൊരു നോവായി, (പിരിയുന്നേരം)അവളെനിക്കേകി പ്രണയം.

ആ പ്രണയമൊരമ്ലമഴയായ് എന്നില്‍ പെയ്തിറങ്ങി.
മഴ തോര്‍ന്നെങ്കിലും മനസാകെ കാര്‍മേഘമാണിപ്പൊഴും.
പെയ്തൊഴിയാ മരച്ചില്ലകള്‍ -
പിന്നെയും
പിന്നെയും
പെയ്ത് എന്റെ കരള്‍ നീറ്റുന്നു.

Labels: